Monday, July 23, 2012

ഒരു നീര്‍ത്തുള്ളി, ഒരു കുലപ്പൂവ്...





ഒരിക്കലെന്നോ പെയ്ത മഴക്ക്
കുന്നിന്റെ നെറുകയിലൊളിച്ച  ഉറവ ,   
പാറക്കെട്ടിന്റെ   മഞ്ഞച്ചപൂപ്പല്‍മുടി
കൊതി പച്ചമണ്ണില്‍ ഉതിര്‍ന്നു വീണു.

ആ നീര്‍നൂലുകളിഴചേര്‍ത്ത്
ചോലക്കാട് നെയ്ത കാട്ടരുവിക്ക് ,
കാടിന്റെ കഥകേട്ട്
കരിംകൂവളക്കണ്ണ്‍  മുളച്ചു.
"കോട പെയ്യുന്ന താഴ്വാരം,
 വസന്തം മറന്ന കുറിഞ്ഞികള്‍ "
കൈ പിടിച്ചൊഴുകുന്ന പുഴ പറഞ്ഞു.

അണക്കെട്ടിന്റെ ആഴക്കയങ്ങളില്‍ മുങ്ങി മരിച്ച
തേക്ക്മരത്തിന്റെ പൂതലിച്ച കൈ തട്ടി,
കീറി അടരുമ്പോഴും ,
ഇഴപിരിഞ്ഞോരോ പച്ച ഞരമ്പിലും
പടര്‍ന്നു കയറുകയായിരുന്നു
കൂവളക്കണ്ണിലെ   കിനാവുകള്‍...

മണ്ണിന്റെ വരണ്ടുപോട്ടിയ
നെഞ്ചില്‍ വിരല്‍ പൂഴ്ത്തി
നീരൊഴുക്കിന്റെ കാലൊച്ച കാത്ത്
അണയുടെ നിഴലില്‍വീണു
നീലകുറിഞ്ഞി നിശ്വസിച്ചു,
"ഒരു നീര്‍ത്തുള്ളി, ഒരു കുലപ്പൂവ് ..."

1 comment: