Wednesday, February 29, 2012

അസ്തമയം

     ഒരുപാട് നാളുകള്‍കൊണ്ട് കൊതിച്ച ഒരു സായാഹ്നം.... അവള്‍ പറഞ്ഞു, "നമുക്ക് പുഴക്കരയിലെ ഇലഞ്ഞിച്ചുവട്ടില്‍ പോകാം."  കോര്‍ത്തുപിടിച്ച കൈകളും ഹൃദയങ്ങളുമായി ഞങ്ങള്‍ പതിയെ നടന്നു. ആളൊഴിഞ്ഞ തീരം, ശാന്തം....
      സായം സന്ധ്യയുടെ ചുവന്ന കാന്‍വാസ് - "ആകാശത്തെക്കാള്‍ തുടുത്ത അവളുടെ കവിളുകള്‍, കൂട് തേടി പറക്കുന്ന നീര്‍കാക്കകള്‍,  ചക്രവാളത്തിന് മുന്നില്‍ നിഴല്‍ ചിത്രം വരച്ച് തെങ്ങുകള്‍, അസ്തമയ സൂര്യന്‍ ചെഞ്ചായം കലക്കിയ വെള്ളത്തില്‍ ചൂണ്ടയെറിഞ്ഞു നില്ക്കുന്ന വൃദ്ധന്‍..."
     കാറ്റ് ..., ഇലഞ്ഞിപൂക്കള്‍ കൊഴിഞ്ഞു, നിമിഷങ്ങളും...
     ആ ചൂണ്ടക്കാരന്റെ രൂപത്തില്‍ എന്തോ, കണ്ണുടക്കി.
     പടര്‍ന്ന ചായകൂട്ടുകളുള്ള ഒരു മറുപുറം ആ രൂപം എന്നെ ഓര്‍മപ്പെടുത്തി...,എന്നും എന്നെ  ഇരയാക്കിയ വേട്ടമൃഗം,എന്റെ ചിന്തകള്‍- " ദുര്‍ബലനായ ഒരു വൃദ്ധന്‍, നേരം ഏറെ വൈകിയും ഇവിടെ..? അയാളുടെ ചൂണ്ടകൊളുത്തില്‍ കൊരുത്ത പ്രതീക്ഷകള്‍ ഒരു മീനും കാണാതെ പോയതെന്തെ? ചുട്ടുപഴുത്ത അയാളുടെ മനസിന്റെ നിറം പുഴവെള്ളത്തില്‍ പ്രതിഫലിക്കുന്നു...പകലിന്റെ ശേഷിച്ച നിമിഷങ്ങളും കൊത്തിയെടുത്ത് നീര്‍കാക്കകള്‍ അകലേക്ക് പറന്ന് പോകുന്നു... അസ്തമയത്തിലെത്തിനില്‍ക്കുന്ന ഒരു ജീവന്റെ പരാജിതമായ അയനാന്ത്യം, അത് കാണാന്‍ ഇനിയും  ഞാന്‍. ഇവിടെ ... ?"
     അതിമനോഹരമായ സന്ധ്യയില്‍ എന്റെ ഒരു ചുംബനത്തിനായി ദാഹിച്ച അവളെ നിരാശയാക്കി ഞാന്‍ പറഞ്ഞു, " വരു, പോകാം..."

2 comments: